അദ്ധ്യായം 54( ഖമര്‍).

 

 

 


بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

اقْتَرَبَتِ السَّاعَةُ وَانشَقَّ الْقَمَرُ
1=ആ ( അന്ത്യ ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു.

وَإِن يَرَوْا آيَةً يُعْرِضُوا وَيَقُولُوا سِحْرٌ مُّسْتَمِرٌّ
2=ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത്‌ നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന്‌ അവര്‍ പറയുകയും ചെയ്യും.

وَكَذَّبُوا وَاتَّبَعُوا أَهْوَاءهُمْ وَكُلُّ أَمْرٍ مُّسْتَقِرٌّ
3=അവര്‍ നിഷേധിച്ചു തള്ളുകയും അദൈവീകമായ രാഷ്ട്രീയ വ്യവസ്ഥിതികളെ [أَهْوَاءهُمْ]പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു.

وَلَقَدْ جَاءهُم مِّنَ الْأَنبَاء مَا فِيهِ مُزْدَجَرٌ
4=( ദൈവീക വ്യവസ്ഥിതിയെ നിഷേധിക്കുന്നതിൽ നിന്ന്) അവര്‍ ഒഴിഞ്ഞു നില്‍ക്കാന്‍ പര്യാപ്തമായ കാര്യങ്ങളടങ്ങിയ ചില വൃത്താന്തങ്ങള്‍ തീര്‍ച്ചയായും അവര്‍ക്ക്‌ വന്നുകിട്ടിയിട്ടുണ്ട്‌.

حِكْمَةٌ بَالِغَةٌ فَمَا تُغْنِ النُّذُرُ
5=അതെ, പരിപൂര്‍ണ്ണമായ വിജ്ഞാനം. എന്നിട്ടും(ചീത്തപരിണിതിയെകുറിച്ച) താക്കീതുകള്‍ പര്യാപ്തമാകുന്നില്ല.

فَتَوَلَّ عَنْهُمْ يَوْمَ يَدْعُ الدَّاعِ إِلَى شَيْءٍ نُّكُرٍ
6=ആകയാല്‍ ( നബിയേ, ) നീ അവരില്‍ നിന്ന്‌ പിന്തിരിഞ്ഞ്‌ കളയുക. അനിഷ്ടകരമായ ഒരു കാര്യത്തിലേക്ക്‌ വിളിക്കുന്നവന്‍ വിളിക്കുന്ന ദിവസം.

خُشَّعًا أَبْصَارُهُمْ يَخْرُجُونَ مِنَ الْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ
7=ദൃഷ്ടികള്‍ താഴ്ന്നു പോയവരായ നിലയില്‍ ഖബ്‌റുകളില്‍ നിന്ന്‌ ( നാലുപാടും ) പരന്ന വെട്ടുകിളികളെന്നോണം അവര്‍ പുറപ്പെട്ട്‌ വരും.

مُّهْطِعِينَ إِلَى الدَّاعِ يَقُولُ الْكَافِرُونَ هَذَا يَوْمٌ عَسِرٌ
8=വിളിക്കുന്നവന്‍റെ അടുത്തേക്ക്‌ അവര്‍ ധൃതിപ്പെട്ട്‌ ചെല്ലുന്നവരായിരിക്കും. സത്യവ്യവസ്ഥിതിയെ നിഷേധിച്ചവർ (അന്ന്‌) പറയും: ഇതൊരു പ്രയാസകരമായ ദിവസമാകുന്നു.

كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا عَبْدَنَا وَقَالُوا مَجْنُونٌ وَازْدُجِرَ
9=അവര്‍ക്ക്‌ മുമ്പ്‌ നൂഹിന്‍റെ ജനതയും -സത്യ ദീനിനെ-നിഷേധിച്ചു കളഞ്ഞിട്ടുണ്ട്‌. അങ്ങനെ നമ്മുടെ ദാസനെ അവര്‍ നിഷേധിച്ച്‌ തള്ളുകയും ഭ്രാന്തന്‍ എന്നു പറയുകയും ചെയ്തു. അദ്ദേഹം വിരട്ടി ഓടിക്കപ്പെടുകയും ചെയ്തു.

فَدَعَا رَبَّهُ أَنِّي مَغْلُوبٌ فَانتَصِرْ
10=അപ്പോള്‍ അദ്ദേഹം തന്‍റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു: ഞാന്‍ പരാജിതനാകുന്നു. അതിനാല്‍ ( എന്‍റെ ) രക്ഷയ്ക്കായി നീ നടപടി സ്വീകരിക്കണമേ.

فَفَتَحْنَا أَبْوَابَ السَّمَاء بِمَاء مُّنْهَمِرٍ
11=അപ്പോള്‍ കുത്തിച്ചൊരിയുന്ന വെള്ളവും കൊണ്ട്‌ ആകാശത്തിന്‍റെ കവാടങ്ങള്‍ നാം തുറന്നു.

وَفَجَّرْنَا الْأَرْضَ عُيُونًا فَالْتَقَى الْمَاء عَلَى أَمْرٍ قَدْ قُدِرَ=
12=ഭൂമിയില്‍ നാം ഉറവുകള്‍ പൊട്ടിക്കുകയും ചെയ്തു. അങ്ങനെ നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യത്തിന്നായി വെള്ളം സന്ധിച്ചു.

وَحَمَلْنَاهُ عَلَى ذَاتِ أَلْوَاحٍ وَدُسُرٍ=
13=പലകകളും ആണികളുമുള്ള ഒരു കപ്പലില്‍ അദ്ദേഹത്തെ നാം വഹിക്കുകയും ചെയ്തു.

تَجْرِي بِأَعْيُنِنَا جَزَاء لِّمَن كَانَ كُفِرَ=
14=നമ്മുടെ മേല്‍നോട്ടത്തില്‍ അത്‌ സഞ്ചരിക്കുന്നു. നിഷേധിച്ചു തള്ളപ്പെട്ടിരുന്നവന്നു ( ദൈവസന്ദേശ വാഹകർക്ക് ) ഉള്ള പ്രതിഫലമത്രെ അത്‌.

وَلَقَد تَّرَكْنَاهَا آيَةً فَهَلْ مِن مُّدَّكِرٍ=
15=തീര്‍ച്ചയായും അതിനെ( പ്രളയ ശിക്ഷയെ )നാം ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചിരിക്കുന്നു. എന്നാല്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

فَكَيْفَ كَانَ عَذَابِي وَنُذُرِ=
16=അപ്പോള്‍ എന്‍റെ ശിക്ഷയും താക്കീതുകളും എങ്ങനെയായിരുന്നു.( എന്നു നോക്കുക )

وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
17=തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِي وَنُذُرِ
18=ആദ്‌ സമുദായം ( സത്യദീനിനെ ) നിഷേധിച്ചു കളഞ്ഞു. എന്നിട്ട്‌ എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങനെയായിരുന്നു.( എന്ന്‌ നോക്കുക. )

إِنَّا أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي يَوْمِ نَحْسٍ مُّسْتَمِرٍّ
19=വിട്ടുമാറാത്ത ദുശ്ശകുനത്തിന്‍റെ ഒരു ദിവസത്തില്‍ ഉഗ്രമായ ഒരു കാറ്റ്‌ നാം അവരുടെ നേര്‍ക്ക്‌ അയക്കുക തന്നെ ചെയ്തു.

تَنزِعُ النَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ
20=കടപുഴകി വീഴുന്ന ഈന്തപ്പനത്തടികളെന്നോണം അത്‌ മനുഷ്യരെ പറിച്ചെറിഞ്ഞു കൊണ്ടിരുന്നു.

فَكَيْفَ كَانَ عَذَابِي وَنُذُرِ
21=അപ്പോള്‍ എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങനെയായിരുന്നു.( എന്നു നോക്കുക. )

وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
22=തീര്‍ച്ചയായും ആലോചിച്ച്‌ മനസ്സിലാക്കുവാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

كَذَّبَتْ ثَمُودُ بِالنُّذُرِ
23=ഥമൂദ്‌ സമുദായം താക്കീതുകളെ നിഷേധിച്ചു കളഞ്ഞു.

فَقَالُوا أَبَشَرًا مِّنَّا وَاحِدًا نَّتَّبِعُهُ إِنَّا إِذًا لَّفِي ضَلَالٍ وَسُعُرٍ
24=അങ്ങനെ അവര്‍ പറഞ്ഞു. നമ്മളില്‍ പെട്ട ഒരു മനുഷ്യനെ, ഒറ്റപ്പെട്ട ഒരുത്തനെ നാം പിന്തുടരുകയോ? എങ്കില്‍ തീര്‍ച്ചയായും നാം വഴിപിഴവിലും ബുദ്ധിശൂന്യതയിലും തന്നെയായിരിക്കും

أَؤُلْقِيَ الذِّكْرُ عَلَيْهِ مِن بَيْنِنَا بَلْ هُوَ كَذَّابٌ أَشِرٌ
25=നമ്മുടെ കൂട്ടത്തില്‍ നിന്ന്‌ അവന്നു പ്രത്യേകമായി ഉല്‍ബോധനം നല്‍കപ്പെട്ടു എന്നോ? അല്ല, അവന്‍ അഹങ്കാരിയായ ഒരു വ്യാജവാദിയാകുന്നു.

سَيَعْلَمُونَ غَدًا مَّنِ الْكَذَّابُ الْأَشِرُ
26=എന്നാല്‍ നാളെ അവര്‍ അറിഞ്ഞ്‌ കൊള്ളും; ആരാണ്‌ അഹങ്കാരിയായ വ്യാജവാദിയെന്ന്‌.

إِنَّا مُرْسِلُو النَّاقَةِ فِتْنَةً لَّهُمْ فَارْتَقِبْهُمْ وَاصْطَبِرْ
27=( അവരുടെ പ്രവാചകന്‍ സ്വാലിഹിനോട്‌ നാം പറഞ്ഞു: ) തീര്‍ച്ചയായും അവര്‍ക്ക്‌ ഒരു പരീക്ഷണമെന്ന നിലയില്‍ നാം ഒട്ടകത്തെ അയക്കുകയാകുന്നു. അത്‌ കൊണ്ട്‌ നീ അവരെ നിരീക്ഷിച്ച്‌ കൊണ്ടിരിക്കുക. ക്ഷമ കൈക്കൊള്ളുകയും ചെയ്യുക.

وَنَبِّئْهُمْ أَنَّ الْمَاء قِسْمَةٌ بَيْنَهُمْ كُلُّ شِرْبٍ مُّحْتَضَرٌ
28=വെള്ളം അവര്‍ക്കിടയില്‍ (അവര്‍ക്കും ഒട്ടകത്തിനുമിടയില്‍) പങ്കുവെക്കപ്പെട്ടതാണ്‌ എന്ന്‌ നീ അവര്‍ക്ക്‌ വിവരം അറിയിക്കുകയും ചെയ്യുക. ഓരോരുത്തരുടെയും ജലപാനത്തിന്നുള്ള ഊഴത്തില്‍ (അതിന്ന്‌ അവകാശപ്പെട്ടവര്‍) ഹാജരാകേണ്ടതാണ്‌.

فَنَادَوْا صَاحِبَهُمْ فَتَعَاطَى فَعَقَرَ
29=അപ്പോള്‍ അവര്‍ അവരുടെ ചങ്ങാതിയെ വിളിച്ചു. അങ്ങനെ അവന്‍ ( ആ കൃത്യം ) ഏറ്റെടുത്തു. ( ആ ഒട്ടകത്തെ ) അറുകൊലചെയ്തു.

فَكَيْفَ كَانَ عَذَابِي وَنُذُرِ
30=അപ്പോള്‍ എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും എങ്ങനെയായിരുന്നു ( എന്നു നോക്കുക. )

إِنَّا أَرْسَلْنَا عَلَيْهِمْ صَيْحَةً وَاحِدَةً فَكَانُوا كَهَشِيمِ الْمُحْتَظِرِ
31=നാം അവരുടെ(ദൈവീക വ്യവസ്ഥിതിയെ നിഷേധിച്ചവരുടെ) നേരെ ഒരു ഘോരശബ്ദം അയക്കുക തന്നെ ചെയ്തു. അപ്പോള്‍ അവര്‍ ആല വളച്ച്‌ കെട്ടുന്നവര്‍ വിട്ടേച്ചുപോയ ചുള്ളിത്തുരുമ്പുകള്‍ പോലെ ആയിത്തീര്‍ന്നു.

وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
32=തീര്‍ച്ചയായും(സത്യാന്വേഷികള്‍ക്ക്) ആലോചിച്ചു മനസ്സിലാക്കുവാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

كَذَّبَتْ قَوْمُ لُوطٍ بِالنُّذُرِ
33=ലൂത്വിന്‍റെ ജനത താക്കീതുകളെ നിഷേധിച്ചു കളഞ്ഞു.

إِنَّا أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّا آلَ لُوطٍ نَّجَّيْنَاهُم بِسَحَرٍ
34=തീര്‍ച്ചയായും നാം അവരുടെ നേരെ ഒരു ചരല്‍കാറ്റ്‌ അയച്ചു. ലൂത്വിന്‍റെ കുടുംബം അതില്‍ നിന്ന്‌ ഒഴിവായിരുന്നു. രാത്രിയുടെ അന്ത്യവേളയില്‍ നാം അവരെ രക്ഷപ്പെടുത്തി.

نِعْمَةً مِّنْ عِندِنَا كَذَلِكَ نَجْزِي مَن شَكَرَ
35-നമ്മുടെ പക്കല്‍ നിന്നുള്ള ഒരു അനുഗ്രഹമെന്ന നിലയില്‍. അപ്രകാരമാകുന്നു നന്ദികാണിച്ചവര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നത്‌.

وَلَقَدْ أَنذَرَهُم بَطْشَتَنَا فَتَمَارَوْا بِالنُّذُرِ
36=നമ്മുടെ ശിക്ഷയെപറ്റി അദ്ദേഹം ( ലൂത്വ്‌ ) അവര്‍ക്കു താക്കീത്‌ നല്‍കുകയുണ്ടായി. അപ്പോള്‍ അവര്‍ താക്കീതുകള്‍ സംശയിച്ച്‌ തള്ളുകയാണ്‌ ചെയ്തത്‌.

وَلَقَدْ رَاوَدُوهُ عَن ضَيْفِهِ فَطَمَسْنَا أَعْيُنَهُمْ فَذُوقُوا عَذَابِي وَنُذُرِ
37=അദ്ദേഹത്തോട്‌ ( ലൂത്വിനോട്‌ ) അദ്ദേഹത്തിന്‍റെ അതിഥികളെ (ദുര്‍വൃത്തിക്കായി) വിട്ടുകൊടുക്കുവാനും അവര്‍ ആവശ്യപ്പെടുകയുണ്ടായി. അപ്പോള്‍ അവരുടെ കണ്ണുകളെ നാം തുടച്ചുനീക്കി. എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും നിങ്ങള്‍ അനുഭവിച്ച്‌ കൊള്ളുക (എന്ന്‌ നാം അവരോട്‌ പറഞ്ഞു.)

وَلَقَدْ صَبَّحَهُم بُكْرَةً عَذَابٌ مُّسْتَقِرٌّ
38=അതിരാവിലെ അവര്‍ക്ക്‌ സുസ്ഥിരമായ ശിക്ഷ വന്നെത്തുക തന്നെ ചെയ്തു.

فَذُوقُوا عَذَابِي وَنُذُرِ
39=എന്‍റെ ശിക്ഷയും എന്‍റെ താക്കീതുകളും നിങ്ങള്‍ അനുഭവിച്ചു കൊള്ളുക.( എന്ന്‌ നാം അവരോട്‌ പറഞ്ഞു. )

وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
40=തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കുന്നതിന്‌ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

وَلَقَدْ جَاء آلَ فِرْعَوْنَ النُّذُرُ
41-ഫിര്‍ഔന്‍ കുടുംബത്തിനും താക്കീതുകള്‍ വന്നെത്തുകയുണ്ടായി.

كَذَّبُوا بِآيَاتِنَا كُلِّهَا فَأَخَذْنَاهُمْ أَخْذَ عَزِيزٍ مُّقْتَدِرٍ
42=അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ മുഴുവന്‍ നിഷേധിച്ചു തള്ളിക്കളഞ്ഞു.അപ്പോള്‍ പ്രതാപിയും ശക്തനുമായ ഒരുത്തന്‍ പിടികൂടുന്ന വിധം നാം അവരെ പിടികൂടി.

أَكُفَّارُكُمْ خَيْرٌ مِّنْ أُوْلَئِكُمْ أَمْ لَكُم بَرَاءةٌ فِي الزُّبُرِ
43=( ഹേ, അറബികളേ, ) നിങ്ങളുടെ കൂട്ടത്തിലെ സത്യനിഷേധികള്‍ അവരെക്കാളൊക്കെ ഉത്തമന്‍മാരാണോ? അതല്ല, വേദപ്രമാണങ്ങളില്‍ നിങ്ങള്‍ക്ക്‌ ( മാത്രം ) വല്ല ഒഴിവുമുണ്ടോ?

أَمْ يَقُولُونَ نَحْنُ جَمِيعٌ مُّنتَصِرٌ
44=അതല്ല, അവര്‍ പറയുന്നുവോ; ഞങ്ങള്‍ സംഘടിതരും സ്വയം പ്രതിരോധിക്കാന്‍ കഴിവുള്ളവരുമാണ്‌ എന്ന്‌.

سَيُهْزَمُ الْجَمْعُ وَيُوَلُّونَ الدُّبُرَ
45=എന്നാല്‍ വഴിയെ ആ സംഘം തോല്‍പിക്കപ്പെടുന്നതാണ്‌. അവര്‍ പിന്തിരിഞ്ഞ്‌ ഓടുകയും ചെയ്യും.

بَلِ السَّاعَةُ مَوْعِدُهُمْ وَالسَّاعَةُ أَدْهَى وَأَمَرُّ
46=തന്നെയുമല്ല, ആ അന്ത്യസമയമാകുന്നു അവര്‍ക്കുള്ള നിശ്ചിത സന്ദര്‍ഭം. ആ അന്ത്യസമയം ഏറ്റവും ആപല്‍ക്കരവും അത്യന്തം കയ്പേറിയതുമാകുന്നു.

إِنَّ الْمُجْرِمِينَ فِي ضَلَالٍ وَسُعُرٍ
47=തീര്‍ച്ചയായും ആ കുറ്റവാളികള്‍ വഴിപിഴവിലും ബുദ്ധിശൂന്യതയിലുമാകുന്നു.

يَوْمَ يُسْحَبُونَ فِي النَّارِ عَلَى وُجُوهِهِمْ ذُوقُوا مَسَّ سَقَرَ
48=മുഖം നിലത്തു കുത്തിയനിലയില്‍ അവര്‍ നരകാഗ്നിയിലൂടെ വലിച്ചിഴക്കപ്പെടുന്ന ദിവസം. ( അവരോട്‌ പറയപ്പെടും: ) നിങ്ങള്‍ നരകത്തിന്‍റെ സ്പര്‍ശനം അനുഭവിച്ച്‌ കൊള്ളുക.

إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ
49=തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത്‌ ഒരു വ്യവസ്ഥപ്രകാരമാകുന്നു.

وَمَا أَمْرُنَا إِلَّا وَاحِدَةٌ كَلَمْحٍ بِالْبَصَرِ
50=നമ്മുടെ കല്‍പന ഒരൊറ്റ പ്രഖ്യാപനം മാത്രമാകുന്നു. കണ്ണിന്‍റെ ഒരു ഇമവെട്ടല്‍ പോലെ.

وَلَقَدْ أَهْلَكْنَا أَشْيَاعَكُمْ فَهَلْ مِن مُّدَّكِرٍ
51=( ഹേ, സത്യവ്യവസ്ഥിതിയെ അവഗണിച്ചവരേ ) തീര്‍ച്ചയായും (അവഗണനയുടെ, നിഷേധത്തിന്‍റെ അനുപാതം പൂര്‍ത്തീകരിച്ചപ്പോള്‍)നിങ്ങളുടെ കക്ഷിക്കാരെ നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട്‌. എന്നാല്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

وَكُلُّ شَيْءٍ فَعَلُوهُ فِي الزُّبُرِ
52=അവര്‍ പ്രവര്‍ത്തിച്ച ഏത്‌ കാര്യവും രേഖകളിലുണ്ട്‌.

وَكُلُّ صَغِيرٍ وَكَبِيرٍ مُسْتَطَرٌ
53=ഏത്‌ ചെറിയകാര്യവും വലിയ കാര്യവും രേഖപ്പെടുത്തി വെക്കപ്പെടുന്നതാണ്‌.

إِنَّ الْمُتَّقِينَ فِي جَنَّاتٍ وَنَهَرٍ
54=തീര്‍ച്ചയായും ധര്‍മ്മനിഷ്ഠ പാലിച്ചവര്‍ ഉദ്യാനങ്ങളിലും അരുവികളിലുമായിരിക്കും.

فِي مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرٍ
55=സത്യത്തിന്‍റെ ഇരിപ്പിടത്തില്‍, ശക്തനായ രാജാവിന്‍റെ അടുക്കല്‍.
-----